ബാഗിന്റെ ഭാരം ചുമക്കെണ്ടതില്ല എന്നത് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മേന്മയായി ഉയർന്നു വന്ന വസ്തുതയാണ്. ശരിയാണ് താനും. ഇനി മേന്മയ്ക്കു വേണ്ടിയല്ല നിവർത്തികേടാണ് നമ്മളെ ഒരു സ്ക്രീനിൽ നിറയുന്ന പഠന ബോധന സംസ്കാരത്തിലേക്ക് എത്തിച്ചതും.
എന്തും കൂടുതൽ സ്വാധീനിക്കുക ആദ്യ പടിക്കാർക്കാണ്. അതായത് പ്രൈമറി ക്ലാസ്സുകാർക്ക്. സ്വന്തമായി ഫോണും ടീവീയും കിട്ടി, ചിലരൊക്കെ അധ്യാപകരെ അനുകരിച്ചു ക്ലാസ്സ് എടുത്തു യു ട്യൂബ് മുതലാളിമാരായി, അങ്ങനെ നല്ല ചലനാത്മകമായ ഒരു തുടക്കം കിട്ടി.
എന്നാലും അവരെ ഇപ്പോൾ കാണുമ്പോൾ കല്ലെടുത്ത തുമ്പികൾ തന്നെ എന്ന് മനസ്സിലാവും. ഒരു പകൽ മുഴുവൻ കൂട്ടുകാരോടൊത്ത് കളിച്ചു പഠിച്ചിരുന്ന കാര്യങ്ങൾ എങ്ങനെ അര മണിക്കൂർ ക്ലാസ്സിൽ ഒതുങ്ങും? അല്ലെങ്കിൽ തന്നെ ആ കൂട്ടുകെട്ടിന്റെ, അംഗീകാരങ്ങളും നിരാസങ്ങളും ചേർന്ന അനുഭവങ്ങളുടെ വ്യാപ്തി ഇതിൽ കിട്ടില്ല എന്നത് ശരി തന്നെ.. പക്ഷെ ഇപ്പോളും പഠിപ്പിക്കപ്പെടുന്നത് ആ ക്ലാസ്സ് റൂമിലേക്ക് വിഭാവനം ചെയ്ത ടെക്സ്റ്റ് ബുക്കുകളും വർക്ക് ഷീറ്റുകളും തന്നെയാണ്. വീഡിയോ കണ്ടിരുന്ന കുട്ടികൾ കഴുത്തു വേദന പറഞ്ഞെന്ന് കേട്ട് ചെന്നപ്പോൾ അവർ അത് പല തവണ കാണാറുണ്ട് എന്ന് പറഞ്ഞു.ആവർത്തിച്ച് കണ്ട് പഠിക്കുക തന്നെ !
അവിടെ ആണ് മിനിമം ലെവൽ ഓഫ് എഡ്യൂക്കേഷൻ പോലെ പ്രൈമറി ക്ലാസ്സുകളിൽ ആകെ നേടേണ്ട മിനിമം ധാരണകളും ശേഷികളും ആർജ്ജിക്കാൻ വേണ്ട പ്രവർത്തനങ്ങൾ മാത്രം ഉൾപ്പെടുത്തി ഓൺലൈൻ ക്ലാസിനു ചേരുന്ന ഒരു വിദ്യാഭ്യാസ നയരേഖയുടെ ആവശ്യം. മണിക്കൂറുകൾ നീളുന്ന എഴുത്തും ഫോണിൽ നോട്ടവും കുറച്ചു ഇപ്പോളത്തെ വീട്ടവസ്ഥക്ക് ചേരുന്ന വർക്കുകൾ ചേർന്ന ജീവസ്സുറ്റ ഒരു പഠനകാലം കുട്ടിക്ക് കിട്ടണം.
ഒരിക്കലും സാധ്യമാവില്ലെന്ന് പറഞ്ഞിരുന്ന വീട്ടകവിദ്യാഭ്യാസം നടപ്പിലാക്കാൻ നമുക്ക് കഴിഞ്ഞുവെങ്കിൽ ഈ രീതിയിൽ ഫ്ലെക്സിബിൾ ആയ സിസ്റ്റത്തിലേക്കും നമുക്ക് കടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.